കൊച്ചി: മെസിയുടെ വരവിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് ദുരൂഹമായ ബിസിനസ് ഇടപാടുകളാണെന്ന് ഹൈബി ഈഡൻ എംപി. ഇതുമായി ബന്ധപ്പെട്ട നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം വേണമെന്നും കലൂർ സ്റ്റേഡിയത്തിൽ അവകാശവാദം ഉന്നയിക്കുന്ന സ്പോൺസർ ആന്‍റോ അഗസ്റ്റിന്‍റെ നിലപാടിൽ സംശയമുണ്ടെന്നും ഹൈബി പറഞ്ഞു.
കലൂര്‍ ജവഹർ ലാൽ സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ അനധികൃത മരംമുറിയും നടന്നെന്ന് ഹൈബി ആരോപിച്ചു. കളങ്കിതരുമായി കൂട്ടിനില്ലെന്ന് പറഞ്ഞ സർക്കാർ മുട്ടിൽ മരം മുറികേസിലെ പ്രതികളെ സ്പോൺസറാക്കിയത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണം. ഒരുപാട് ദുരൂഹതകളുള്ള ബിസിനസ് ഡീലാണ് നടന്നതെന്നും സർക്കാർ അന്വേഷണത്തിന് തയ്യാറാകണമെന്നും എറണാകുളം എം പി ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
സ്റ്റേഡിയം നവീകരണത്തിനായി ജിസിഡിഎയും സ്പോൺസറും തമ്മിലുണ്ടാക്കിയ കരാർ എന്താണെന്ന് വ്യക്തമാക്കണമെന്നും ആസൂത്രിതമായി സ്റ്റേഡിയം കൈക്കൽ ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഗൂഢാലോചന നടന്നിട്ടുണ്ട് ഇതിൽ സമഗ്ര അന്വേഷണം വേണം. ജിസിഡിയെ ചെയർമാൻ രാജിവെക്കണമെന്നും ഷിയാസ് പറഞ്ഞു.





