ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. സിവിക്കിനെതിരെ നൽകിയിട്ടുള്ള രണ്ടാമത്തെ പീഡനക്കേസിൽ മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് സെഷൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിച്ചാണ് സ്റ്റേ ചെയ്തത് . എന്നാൽ, മുൻകൂർ ജാമ്യം മാത്രമേ നിഷേധിച്ചിട്ടുള്ളുയെന്നും സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാൻ പാടില്ലായെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
മുൻകൂർ ജാമ്യം സ്റ്റേ ചെയ്യണമെന്ന ഹർജി ജസ്റ്റിസ് കൗസർ ഇടപഗം ഉൾപ്പടെയുള്ള ബെഞ്ചാണ് പരിഗണിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നു എന്നതടക്കം വിവാദ പരാമർശങ്ങളായിരുന്നു കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിയിൽ ഉണ്ടായിരുന്നത്. ഇതിൻ പ്രകാരമാണ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ രംഗത്ത് വന്നത്.
പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായ എസ് കൃഷ്ണ കുമാറിന്റെ ഉത്തരവിലെ പരാമർശങ്ങൾ സ്ത്രീസമൂഹത്തിനു തന്നെ അപമാനമുണ്ടാക്കുന്ന തരത്തിലുള്ളതായിരുന്നു . സിവിക് ചന്ദ്രൻ സമാനമായ കുറ്റകൃത്യങ്ങൾ വേറെയും ചെയ്തിട്ടുണ്ടെന്നതിനാൽ സ്ത്രീകളെ അപമാനിക്കുന്നത് സിവിക് ചന്ദ്രന്റെ ശീലമാണെന്ന് പബ്ലിക് പോസിക്യൂട്ടർ വാദിച്ചു. കോഴിക്കോട് സെഷൻസ് കോടതിയുടെ ഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് സർക്കാർ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഏത് വസ്ത്രം, എങ്ങനെ ധരിക്കണമെന്ന വ്യക്തി സ്വാതന്ത്ര്യം, മൗലികാവകാശവുമായി ബന്ധപ്പെട്ട വിഷയമാണെന്നും സർക്കാർ സമർപ്പിച്ച ഹർജിയിൽ പറയുന്നു .