യു എസിലെ എച്ച്1 ബി വീസയിൽ ജോലി ചെയ്യുന്നവർക്കു ജോലി നഷ്ടപ്പെട്ടാൽ വൻകിട ടെക്ക് കമ്പനികൾ ഉൾപ്പെടെ പിരിച്ചുവിട്ട നൂറുക്കണക്കിനു പേർക്ക് ദിവസങ്ങൾക്കുള്ളിൽ യുഎസ് വിടേണ്ടി വരുമെന്ന് റിപ്പോർട്ട്. എച്ച്1 ബി വീസയിലുള്ളവർക്ക് ജോലി നഷ്ട്ടപ്പെട്ട് 60 ദിവസത്തിനുള്ളിൽ മറ്റൊരു ജോലി ലഭിച്ചിരിക്കണം. ഇല്ലെങ്കിൽ ഇവരുടെ വീസ റദ്ദാകും. അതുകൊണ്ടുതന്നെ ട്വിറ്റർ, മെറ്റ, ആമസോൺ തുടങ്ങിയ കമ്പനികൾ നടത്തിയ കൂട്ടപ്പിരിച്ചുവടൽ കാര്യമായി ബാധിച്ചിരിക്കുന്നത് എച്ച്1 ബി വീസ ഉള്ളവരെയാണെന്നാണ് സൂചന.
എച്ച്1 ബി വീസയിൽ എത്തുന്നവരെയാണ് കംപ്യൂട്ടർ സയൻസ്, എൻജിനീയറിങ് മേഖലയിൽ ടെക്ക് വ്യവസായ ലോകം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് . കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആമസോൺ, ലിഫ്റ്റ്, മെറ്റ, സെയിൽസ്ഫോഴ്സ്, സ്ട്രൈപ്, ട്വിറ്റർ തുടങ്ങിയ കമ്പനികൾ കുറഞ്ഞത് 45,000 എച്ച്1 ബി വീസകൾ സ്പോൺസർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. മെറ്റ, ട്വിറ്റർ ജീവനക്കാർ തയാറാക്കിയ റിപ്പോർട്ട് അനുസരിച്ചു കുറഞ്ഞത് 350 എച്ച്1 ബി വീസക്കാരെയാണ് ഇപ്പോഴത്തെ റദ്ദാക്കൽ ബാധിച്ചിട്ടുള്ളത്.
അതേസമയം അതിൽ കൂടുതൽ പേരും പൗരത്വം ലഭിക്കാൻ കാത്തിരുന്ന് വർഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ്. കഠിന മത്സരമുള്ള മേഖലയിൽ നിലവിൽ ഇത്രയുംപേർക്കൂടി തൊഴിൽതേടി രംഗത്തിറങ്ങിയിട്ടുണ്ട്. പലർക്കും ലോണുകളും മറ്റും തിരിച്ചടയ്ക്കേണ്ടതായിട്ടുമുണ്ട്. കുട്ടികൾ സ്കൂളുകളിൽ പഠിക്കുന്ന പ്രായമുള്ളവരാണ്. ക്രിസ്മസ് അവധി വരുന്നതിനാൽ സാധാരണയിലും പതിയെയാണ് റിക്രൂട്ടിങ് നടപടികൾ മുന്നോട്ടുപോകുന്നത്. 60 ദിവസമെന്ന പരിധി അടുക്കുന്നതിനുമുന്‍പ് എങ്ങനെങ്കിലും മറ്റൊരു ജോലി തരപ്പെടുത്താനുള്ള നീക്കത്തിലാണ് പലരും.
എന്താണ് എച്ച്1 ബി വീസ?
വിദഗ്ധ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയാണ് എച്ച്1ബി വിസ. സാങ്കേതിക വിദഗ്ധരെ ജോലിക്കെടുക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റത്തിനല്ലാത്ത വീസയാണ് ഇത്. യുഎസിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികൾക്ക് അവിടെ ജോലി ലഭിക്കാൻ ഇത്തരം വീസ ഏറെ പ്രയോജനകരമാണെന്നതാണ് ഈ വിസയുടെ പ്രത്യേകത. മൂന്നു വർഷമാണ് വീസയുടെ കാലാവധി. ഇതു പലതവണ നീട്ടി നൽകുകയും ചെയ്യാം. നിലവിൽ ഇതിന് ഓരോ അപേക്ഷകരും മാതൃരാജ്യത്തെ യുഎസ് കോൺസുലേറ്റുകളിലും എംബസികളിലുമാണ് അപേക്ഷിക്കേണ്ടത്. വീസ അഭിമുഖത്തിനുള്ള സമയം ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതി ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.