തിരുവനന്തപുരം: അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അറബിക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായും പിന്നീട് തീവ്രന്യൂനമർദ്ദമായും മാറിയെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. അടുത്ത 24 മണിക്കൂറിൽ ഈ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പുണ്ട്. ബംഗ്ലാദേദേശ് നിർദ്ദേശിച്ച ബിപോർജോയ് ( Biparjoy) എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപെടുക
അതേസമയം ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെ കേരളത്തിൽ കാലവർഷം കനക്കും. തെക്ക്ക്ക് – വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമാകുന്നതോടെ കേരളത്തിലെ മഴ സാഹചര്യം മാറുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇതുവരെ കാലവർഷമെത്തിയെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കാലവർഷക്കാറ്റ് മധ്യകേരളത്തിൽ എത്തി തുടങ്ങിയെന്ന് കാലാവസ്ഥാനനിരീക്ഷകർ പറയുന്നുണ്ട്. എന്നാൽ വടക്കൻ കേരളത്തിൽ ഇതുവരെ കാര്യമായി മഴയെത്തിയിട്ടില്ല.
ന്യൂനമർദ്ദം രൂപപ്പെട്ടതോടെ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാകും ആദ്യം മഴ കനക്കുകയെന്നാണ് വ്യക്തമാകുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
മഞ്ഞ അലർട്ട്
07-06 -2023: പത്തനംതിട്ട, ആലപ്പുഴ
08-06 -2023: ആലപ്പുഴ, എറണാകുളം
09-06 -2023: തിരുവനന്തപുരം, കൊല്ലം
ഉയർന്ന തിരമാല ജാഗ്രതാ നിർദേശം
കേരള തീരത്ത് നാളെ (06-06 -2023) രാത്രി 11.30 വരെ 0.8 മീറ്റർ മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കൻഡിൽ 15 cm നും 25 cm നും ഇടയിൽ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്‌നാട് തീരത്ത് നാളെ (06-06 -2023) രാത്രി11.30 വരെ 0.5 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കൻഡിൽ 10 cm നും 45 cm നും ഇടയിൽ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.