ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ.റോയിയുടെ മരണത്തെ തുടർന്നുള്ള വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് കോൺഫിഡന്റ് ഗ്രൂപ്പ്. സി.ജെ റോയിയുടെ മരണം കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും ഇക്കാര്യത്തിൽ നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ് പറഞ്ഞു. കമ്പനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിൽ ആണ് ടി.എ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.
റോയി കൈകാര്യം ചെയ്തിരുന്നത് ബാംഗ്ലൂരിലെ പ്രോജക്ടുകൾ മാത്രമാണ്. കേരളത്തിലെ പ്രോജക്ടുകളുടെ മുഴുവൻ ചുമതലയും തനിക്കായിരുന്നുവെന്നും ടി.എ.ജോസഫ് വ്യക്തമാക്കി. ഞങ്ങളുടെ കയ്യിൽ ആരുടെയും കള്ളപ്പണമില്ല. കോൺഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല. ചില യൂട്യൂബ് മാധ്യമങ്ങൾ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നുവെന്നും മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണെന്നും ടി.എ. ജോസഫ് കുറ്റപ്പെടുത്തി.
നാളെ മുതൽ കൊച്ചിയിലെ ഓഫീസിൽ താൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റോയിയുടെ മരണത്തിനുശേഷം കോൺഫിഡന്റ് ഗ്രൂപ്പ് വിശദീകരണവുമായി എത്തുന്നത് ആദ്യമായിട്ടാണ്. വാർത്താ സമ്മേളനം നേരത്തെ റദ്ദാക്കിയിരുന്നു.




