യുഎഇയിൽ സ്പോൺസറുടെ പിന്തുണയില്ലാതെ തൊഴിൽ വിദഗ്ദർക്കും ബിരുദധാരികൾക്കും തൊഴിൽ അവസരങ്ങൾ തേടാൻ അവസരം നൽകുന്ന തൊഴിൽ പര്യവേക്ഷണ വിസകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യം. ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്‌എൻസി) അംഗം ഉബൈദ് ഖലീഫാൻ അൽ-ഗൗൽ അൽ സലാമിയാണ് യുഎഇ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്ത് സ്വദേശിവത്കരണ നയം ശക്തമാക്കുമ്പോൾ പ്രവാസികൾക്ക് തുറന്ന അവസരം നൽകുന്നത് എമിറാത്തികളുടെ തൊഴിൽ അവസരങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. വൈദഗ്ധ്യമുള്ള യുഎഇ പൗരന്മാർക്ക് അവസരങ്ങൾ കുറയാനും സ്വകാര്യ മേഖലയിലെ എമിറേറ്റൈസേഷൻ നിരക്കുകളെ ബാധിക്കാനും സാധ്യതയുണ്ടെന്നും ബുധനാഴ്ച നടന്ന യോഗത്തിൽ സൂചിപ്പിച്ചു. കൂടാതെ യുഎഇയിൽ നിന്ന് വലിയ തുക രാജ്യത്തിനകത്ത് റീസൈക്കിൾ ചെയ്യാതെ മറ്റ് രാജ്യങ്ങളിലേക്ക് അയക്കുന്ന പ്രക്രിയ ഉയരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം തൊഴിൽ പര്യവേക്ഷണ വിസ രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഐസിപി വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് തൊഴിൽ തേടി എത്തുന്നവർക്ക് സിംഗിൾ എൻട്രി പെർമിറ്റ് മൂന്ന് മാസ കാലയളവിലേക്കാണ് നൽകുന്നത്. 60, 90, 120 ദിവസം കാലാവധിയുളളതാണ് വിസകൾ. ലോകത്തിലെ 500 പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്ന് ബിരുദമെോ തത്തുല്യ യോഗൃതയോ ഉള്ളവർക്കാണ് അവസരം.