ദുബായ്: ഇറാനിലെ ആക്രമണവും തിരിച്ചടിയും കാരണം പശ്ചിമേഷ്യയിലെ വ്യോമഗതാഗതമാകെ താളെ തെറ്റി. ഇന്നു രാവിലെ ഇറാനിൽ ഇസ്രയേലും അമേരിക്കയും ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ തന്നെ ഇറാനിലൂടേയും ഇസ്രയേലലിലൂടെയുമുള്ള വ്യോമഗതാഗതം നിരോധിച്ചു. തൊട്ടുപിന്നാലെ ഇറാൻ ഇസ്രയേലിലേക്ക് ആക്രമണം തുടങ്ങിയതോടെ ഗൾഫ് രാജ്യങ്ങൾ എയർലൈനുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാൻ്റെ ആക്രമണം ജിസിസിയിലെ യു.എസ് താവളങ്ങളിൽ ആരംഭിച്ചതിന് പിന്നാലെ യുഎഇ അടക്കം ജിസിസി രാജ്യങ്ങളെല്ലാം തന്നെ അടിയന്തരമായി തങ്ങളുടെ വ്യോമപാത അടച്ചു. പിന്നാലെ എയർഇന്ത്യ, ഇൻഡിഗോ, ആകാശ അടക്കമുള്ള ഇന്ത്യൻ എയർലൈൻസ് കമ്പനികളും ഗൾഫിലേക്കുള്ള സർവ്വീസ് തത്കാലം നിർത്തിവച്ചതായി അറിയിച്ചു.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും ഗൾഫിലേക്കുള്ള നിരവധി സർവ്വീസുകൾ മുടങ്ങിയിട്ടുണ്ട്. ഇന്നു പുലർച്ചെ പുറപ്പെട്ട ചില വിമാനങ്ങൾ പകുതി മടങ്ങുകയോ മറ്റു വിമാനത്താവളങ്ങളിൽ പോയി ഇറങ്ങുകയോ ചെയ്തു. സ്ഥിതി ഗതികൾ നിരീക്ഷിച്ചു വരികയാണ് എന്നാണ് വിമാനക്കമ്പനികൾ പറയുന്നത്. ആയിരക്കണക്കിന് യാത്രക്കാരാണ് വ്യോമഗതാഗതം താളം തെറ്റിയതോടെ പ്രതിസന്ധിയിലായത്. ടിക്കറ്റ് റീഫണ്ടിംഗും അടുത്ത ബുക്കിംഗും സംബന്ധിച്ച് ആർക്കും വ്യക്തതയില്ല. വിമാനങ്ങളുടെ സർവ്വീസ് ഷെഡ്യൂൾ ഔദ്യോഗിക വെബ്സൈറ്റുകളിൽ പരിശോധിക്കണെന്നും സർവ്വീസ് ക്യാൻസൽ ചെയ്യുന്ന പക്ഷം വിമാനത്താവളത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും സിയാൽ അധികൃതർ ആവശ്യപ്പെട്ടു.




