രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെത്തി. ഗാന്ധി പ്രതിമയിലും കാമരാജ് പ്രതിമയിലും രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തിയതിനു ശേഷം പാറശാലയിൽ നിന്നാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥ സ്വീകരിച്ചു.
കേരളത്തിലെ ഏഴ് ജില്ലകളിലൂടെ 19 ദിവസങ്ങളിലായാണ് ഭാരത് ജോഡോ യാത്ര കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര നടത്തുക . യാത്ര കടന്ന് പോകാത്ത ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും ഉറപ്പാക്കുന്നുണ്ട്. രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് നിശ്ചയിച്ചിട്ടുള്ള സമയ ക്രമം. ഇതിനിടെയുള്ള സമയങ്ങളിൽ സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍, സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി ജാഥ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. പ്രമുഖ ഗാന്ധിയന്മാരായ ഗോപിനാഥൻ നായരും കെ.ഇ.മാമനും അവസാന നാളുകൾ ചെലവഴിച്ച നിംസ് ആശുപത്രി വളപ്പിൽ നിർമിച്ചിരിക്കുന്ന സ്‌തൂപം രാഹുൽഗാന്ധി അനാഛാദനം ചെയ്യും.
മുന്നൂറ് പദയാത്രികരാണ് ഭാരത് ജോഡോ യാത്രയിൽ അണിനിരക്കുന്നത്. ഇവര്‍ക്കുള്ള താമസം, ഭക്ഷണം ഉള്‍പ്പെടെ ഒരുക്കാനുള്ള ക്രമീകരണങ്ങളും ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ടെന്ന് ജോഡോ യാത്ര സംസ്ഥാന കോഓഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന ജില്ലകളും സമയക്രമവും
11,12,13,14 തിയതികളിലായി തിരുവനന്തപുരം ജില്ലയില്‍ പര്യടനം നടത്തിയതിനു ശേഷം 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. തുടർന്ന് 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളിലായി ആലപ്പുഴയിലും 21,22 തിയതികളിലായി എറണാകുളം ജില്ലയിലും നടക്കും. 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാട് ജില്ലയിലുമായി പര്യടനം നടത്തും.28,29തിയതികളിൽ മലപ്പുറം ജില്ലയിൽ വച്ച് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കിയതിനു ശേഷം തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കാനാണ് തീരുമാനം.22 നഗരങ്ങളിലായി റാലികളും സംഘടിപ്പിക്കുന്നുണ്ട്. 150 ദിവസങ്ങളിലായി നടക്കുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. ഏകദേശം 3570 കിലോമീറ്റര്‍ പിന്നിട്ടതിന് ശേഷം 2023 ജനുവരി 30 ന് സമാപിക്കും.