കൊച്ചി: ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നു എന്നതിന് പകരം വിവിധ ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത ഇരുപത് ബിജെപി കൗൺസിലർമാരാണ് പുതിയ നിയമക്കുരുക്കിലായിരിക്കുന്നത്.
ദൈവനാമത്തിൽ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. ദൈവങ്ങളുടെയും രക്ഷസാക്ഷികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത നടപടിയെ വിമർശിച്ച കോടതി സത്യപ്രതിജ്ഞ അന്തിമ വിധിക്ക് വിധേയമാണെന്ന് വ്യക്തമാക്കി. അതേസമയം അന്തിമ വിധിവരെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതും ഓണറേറിയം വാങ്ങുന്നതും വിലക്കണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തിരുവനന്തപുരം കോർപ്പേറഷൻ ഡെപ്യൂട്ടി മേയർ ജി.എസ് ആശാനാഥ്, ചെമ്പഴത്തി ഉദയൻ ആർ സുഗതൻ അക്കമുള്ള കൗൺസിലർമാർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.
സിപിഎം നേതാവും കൗൺസിലറുമായ എസ്.പി ദീപക്കിന്‍റെ ഹർജിയിലാണ് കോടതി നടപടി. കൗൺസിലർമാരുടെ നടപടി മുന്‍സിപ്പൽ ചടങ്ങൾക്ക് വിരുദ്ധമാണെന്നും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ദീപക് ഹർജിയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം കക്ഷി നേതാവാണ് എസ്.പി ദീപക്.
പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കണം എന്നാണ് ഹർജിക്കാരന്റെ ആവശ്യം. തിരുവനന്തപുരം കോർപ്പറേഷനിൽ കടകംപള്ളി വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി ജയ രാജീവ് അയ്യപ്പന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ശരണം വിളിച്ചാണ് ഇവർ സത്യപ്രതിജ്ഞ അവസാനിപ്പിച്ചിരുന്നത്. തിരുവനന്തപുരം കോർപറേഷനിലെ കരമന വാർഡിൽ നിന്ന് വിജയിച്ച ബിജെപി സ്ഥാനാർത്ഥി കരമന അജിത് സംസ്കൃതത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞാണ് മുൻ ഡിജിപിയും ശാസ്തമംഗലത്തിൽ നിന്നുള്ള കൗൺസിലറുമായ ആർ ശ്രീലേഖ വേദി വിട്ടത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപി പ്രവർത്തകർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതവും പാടിയിരുന്നു.




