തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ അതിനിർണായക നടപടിയുമായി കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം. ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരെ ചോദ്യം ചെയ്യലിന് പിന്നാലെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അന്വേഷണ സംഘം രാജീവരെ കസ്റ്റഡിയിൽ എടുത്തത്. തന്ത്രിയെ ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും എന്നാണ് സൂചന.
ശബരിമല അടക്കം കേരളത്തിന് അകത്ത് പുറത്തും ഉള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ തന്ത്രി ചുമതലയുള്ള ആളാണ് താഴ്മൺ കുടുംബത്തിലെ അംഗമായ രാജീവർ. ദൈവ തുല്യരായി കാണുന്ന ചിലർക്ക് ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധമുണ്ടെന്ന രീതിയിൽ നേരത്തെ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ.പദ്മകുമാർ മൊഴി നൽകിയിറൂന്നു. പത്മകുമാറിൻ്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്നാണ് സൂചന. സ്വർണ കൊള്ളയെ കുറിച്ച് തന്ത്രിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു എന്നാണ് സൂചന.
തന്ത്രി രാജീവരുടെ സഹായിയായിട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലേക്ക് രംഗപ്രവേശം ചെയ്തത്. തന്ത്രിയുടെ പിൻബലത്തിലാണ് പോറ്റി ശബരിമലയിലെ നിർണായക സ്വാധീന ശക്തിയായി മാറിയതും.




