തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. എല്ലായിടത്തും രാവിലെ എട്ട് മണിക്ക് കൌണ്ടിംഗ് ആരംഭിക്കും പത്ത് മണിയോടെ തന്നെ ചിത്രം തെളിയുമെങ്കിലും ബ്ലോക്കുകളും പഞ്ചായത്തും അടക്കം പൂർണഫലം കിട്ടണമെങ്കിൽ ഉച്ചയാവും.
തദ്ദേശത്തിൽ തങ്ങൾക്കുള്ള മേൽക്കൈ നിലനിർത്താനാവും എന്ന പ്രതീക്ഷയിലാണ് ഇടതുക്യാംപ്. എന്നാൽ അതിശക്തമായി തിരിച്ചു വരണം എന്നത് യുഡിഎഫിൻ്റെ പ്രതീക്ഷയും ആഗ്രഹവുമാണ്. തലസ്ഥാനത്ത് അടക്കം നിർണായക നഗരസഭകൾ പിടിക്കുക എന്നതാണ് ബിജെപിയുടെ സ്വപ്നം
തദ്ദേശഫലം വന്ന് മൂന്ന് മാസത്തിൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം എത്തും എന്നതിനാൽ സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ കൃത്യമായി അറിയാൻ നാളെ സാധിക്കും. 941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 86 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ ഇത്രയും തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
വോട്ടെണ്ണലിനായി സംസ്ഥാനത്താകെ 244 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 74 ശതമാനത്തോളമാണ് പോളിങ്. 2.10 കോടിയോളം പേർ വോട്ട് രേഖപ്പെടുത്തി. അന്തിമ പോളിംഗ് ശതമാനം ഇന്ന് അറിയാനാകും.




