ഗോട്ട് ടൂറിൻ്റെ ഭാഗമായി ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരിച്ച് ഇതിഹാസ താരം ലയണൽ മെസ്സി. ലോകകപ്പ് ജേതാക്കളായ അർജൻ്റീനയുടെ ക്യാപ്റ്റൻ കൊൽക്കത്തയിലും മുംബൈയിലും ഡൽഹിയിലും പോയ ശേഷമായിരിക്കും തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിൽ എത്തുക. ഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മെസ്സി നേരിൽ കാണും.
View this post on Instagram
“ഇന്ത്യയിൽ നിന്നുള്ള എല്ലാ സ്നേഹത്തിനും നന്ദി! GOAT ടൂർ ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കും!!! കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള എന്റെ സന്ദർശനങ്ങളിൽ ഹൈദരാബാദും ചേർത്തതിൽ എനിക്ക് സന്തോഷമുണ്ട് – ഇൻസ്റ്റാഗ്രാം പോസ്റ്റിൽ മെസ്സി വ്യക്തമാക്കി.
നവംബർ 17 ന് കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ ആദ്യം പ്രഖ്യാപിച്ചിരുന്ന കൊച്ചിയിലെ അർജന്റീനയുടെ നിർദ്ദിഷ്ട സൗഹൃദ മത്സരം റദ്ദാക്കിയതിനെ തുടർന്നാണ് ഹൈദരാബാദിലേക്ക് പോകാനുള്ള തീരുമാനം. ഇതോടെ ഇന്ത്യയുടെ നാല് കോണിലും സൂപ്പർതാരം എത്താൻ വഴി തെളിഞ്ഞു. കിഴക്ക് (കൊൽക്കത്ത), തെക്ക് (ഹൈദരാബാദ്), പടിഞ്ഞാറ് (മുംബൈ), വടക്ക് (ന്യൂഡൽഹി).
‘GOAT ടൂർ 2025’ ന്റെ ഏക സംഘാടകനായ സതദ്രു ദത്ത, ഹൈദരാബാദിലെ മെസ്സിയുടെ പരിപാടി ഗച്ചിബൗളിയിലോ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലോ നടക്കുമെന്ന് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. ദത്തയുടെ അഭിപ്രായത്തിൽ, ഹൈദരാബാദിൽ ഒരു സെലിബ്രിറ്റി മത്സരം, ഫുട്ബോൾ ക്ലിനിക്, അനുമോദനം, സംഗീത പരിപാടി എന്നിവ ഉണ്ടായിരിക്കും. ഡിസംബർ 13 ന് കൊൽക്കത്തയിൽ പര്യടനം ആരംഭിക്കുന്ന മെസ്സി, അതേ ദിവസം വൈകുന്നേരം ഹൈദരാബാദിലും തുടർന്ന് ഡിസംബർ 14 ന് മുംബൈയിലേക്ക് യാത്ര തിരിച്ച് ഡിസംബർ 15 ന് ന്യൂഡൽഹിയിൽ സമാപിക്കും.




