സന്നിധാനം: മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിനത്തിൽ ശബരിമലയിൽ വൻ തിരക്ക്. പതിനെട്ടാം പടിക്കാം താഴെയും പമ്പയിലും വൻഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. മുന്നൊരുക്കങ്ങളുടെ അപര്യാപ്തത മൂലമാണ് തിരക്കേറിയതെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.ജയകുമാർ പറഞ്ഞു.
തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കും. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ജയകുമാർ വ്യക്തമാക്കി.
പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതിഗതിയിലേക്ക് എത്തിയിരിക്കുകയാണ്.
അതേസമയം തിരക്കേറിയതോടെ ശബരിമലയിലെ ദർശന സമയം നീട്ടിയതായി ദേവസ്വം ബോർഡ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ ദർശനം അനുവദിക്കും. അതേസമയം സന്നിധാനത്ത് ദർശനം ലഭിക്കാതെ വന്ന പല തീർത്ഥാടകരും മടങ്ങിപ്പോകുകയാണ്. ഈ തീർത്ഥാടകർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരികെ പോകുകയും ചെയ്തു. ബെംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് ദർശനമോഹം ഉപേക്ഷിച്ച് മടങ്ങിയത്.
നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള ബസിൽ കയറി പറ്റാനും വൻതിരക്കാണ്. സന്നിധാനത്ത് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമുള്ള മെസ്സ് തയ്യാറാവാതിരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാത്തതും പ്രശ്നമായി. സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാൻ സാധാരണയായി ഉണ്ടാകാറുള്ള എൻഡിആർഎഫ്, ആർഎഎഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്.




