ആലുവ: മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു. എറണാകുളത്തെ അനിഷേധ്യ കോൺഗ്രസ് നേതാവായിരുന്ന തങ്കച്ചൻ കഴിഞ്ഞ കുറച്ചു കാലമായി രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 83 വയസ്സായിരുന്നു.
എറണാകുളം ജില്ലയിലെ അങ്കമാലിയിൽ റവ.ഫാ. പൗലോസിൻ്റെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ്.എച്ച്. കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു. പൊതുഭരണത്തിൽ ഡിപ്ലോമ ബിരുദവും നേടി.
1968-ൽ പെരുമ്പാവൂർ കോർപ്പറേഷൻ്റെ ചെയർമാൻ ആയിട്ടാണ് പൊതുരംഗ പ്രവേശനം. 1968-ൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേഷൻ ചെയർമാൻ എന്ന റെക്കോർഡും തങ്കച്ചൻ്റെ പേരിലാണ്.
1968 മുതൽ 1980 വരെ പെരുമ്പാവൂർ കോർപ്പറേഷൻ കൗൺസിൽ അംഗമായിരുന്നു. 1977 മുതൽ 1989 വരെ എറണാകുളം ഡി.സി.സി പ്രസിഡൻറായും 1980-1982 കാലത്ത് പെരുമ്പാവൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. 1982-ൽ പെരുമ്പാവൂരിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും(1987,1991, 1996) പെരുമ്പാവൂരിൽ നിന്ന് തന്നെ നിയമസഭാംഗമായി. 1987-1991 കാലഘട്ടത്തിൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്നു.
2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സാജു പോളിനോട് പരാജയപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എം.എം. മോനായിയോട് പരാജയപ്പെട്ടു. 1991-1995-ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായും 1995-1996-ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയായും [3] 1996-2001-ലെ നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ ചീഫ് വിപ്പായും പ്രവർത്തിച്ചു.
2001 മുതൽ 2004 വരെ മാർക്കറ്റ് ഫെഡ് ചെയർമാനായും കെ.പി.സി.സിയുടെ വൈസ് പ്രസിഡൻറായും നിയമിതനായി. 2004-ൽ കെ.പി.സി.സി പ്രസിഡൻറായിരുന്ന കെ. മുരളീധരൻ സ്ഥാനമൊഴിഞ്ഞതോടെ കെ.പി.സി.സിയുടെ താത്കാലിക പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതോടെ യു.ഡി.എഫ് കൺവീനറായ തങ്കച്ചൻ 2018 വരെ കൺവീനറായി തുടർന്നു.