ഏറ്റവും കൂടുതൽ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ വീണ്ടും ഒന്നാംസ്ഥാനത്ത്. 2022ലെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ രാജ്യങ്ങളില്‍ മുന്നില്‍ നിൽക്കുന്നത് ഇന്ത്യയാണ്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്.
കഴിഞ്ഞ വര്‍ഷം 84 പ്രാവശ്യമാണ് രാജ്യത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. വിവിധ തെരഞ്ഞെടുപ്പുകള്‍, സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങളാണ് ഇന്റര്‍നെറ്റ് റദ്ദാവാനുള്ള കാരണമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ 49 തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച ജമ്മുകശ്മീരാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. അതേസമയം രാജസ്ഥാനില്‍ പന്ത്രണ്ടും പശ്ചിമബംഗാളില്‍ ഏഴും തവണയാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയിട്ടുള്ളത്.
എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മൗലികാവകാശങ്ങള്‍ക്കെതിരായ ആക്രമണമാണിതെന്ന് സീനിയര്‍ ഇന്റര്‍നാഷണല്‍ കൗണ്‍സലും ഏഷ്യാ പസഫിക് പോളിസി ഡയറക്ടറുമായ രമണ്‍ ജിത് സിംഗ് ചിമയെ അഭിപ്രായപ്പെട്ടു. 2016 മുതല്‍ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളുടെ 58 ശതമാനവും ഇന്ത്യയിലാണ്. അതേസമയം 2021ല്‍ ഇന്ത്യയില്‍ 107 തവണയാണ് ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കൂടാതെ ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതുമൂലം ബിസിനസില്‍ നഷ്ടം നേരിടുന്നുണ്ടെന്ന പരാതി ടെലികോം ഓപ്പറേറ്റര്‍മാരും ഉന്നയിച്ചിരുന്നു.
അതേസമയം റഷ്യയുമായുള്ള യുദ്ധപശ്ചാത്തലത്തില്‍ 22 തവണയാണ് യുക്രൈനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടത്. 2022ല്‍ ലോകത്ത് 35 രാജ്യങ്ങള്‍ 187 തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. മനുഷ്യാവകാശം എങ്ങനെ ഇല്ലാതാകുന്നു എന്നതിന്റെ മുന്നറിയിപ്പാണ് ഇത്. ഇത്തരം അടച്ചുപൂട്ടലുകള്‍ അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കുന്നതെന്നും ജനീവയിലെ യുഎന്‍ മനുഷ്യാവകാശ വക്താവ് ലിസ് ത്രോസല്‍ പറഞ്ഞു.