ലോകത്തിലെ ഏറ്റവും ധനികൻ എന്ന സ്ഥാനം ഇലോൺ മസ്ക് തിരിച്ചുപിടിച്ചു. നിലവിൽ ടെസ്ല, ട്വിറ്റർ എന്നീ സ്ഥാപനങ്ങളുടെ സിഇഒയാണ് മസ്ക്. ടെസ്ലയുടെ ഓഹരി വില കുതിച്ചുയർന്നത് മസ്കിന്റെ നേട്ടത്തിന് കാരണമായെന്നാണ് റിപ്പോർട്ട്. നിലവിൽ 187 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. ഇതോടെ ആഡംബര ഉൽപ്പന്ന കമ്പനിയായ എൽഎംവിഎച്ച് ഉടമ ബെർണാഡ് അർണോൾട്ടിനെ മസ്ക് മറികടന്നു.185 ബില്യൺ ഡോളറാണ് അർണോൾട്ടിൻ്റെ ആസ്തി.
ടെസ്ലയുടെ ഓഹരികൾ ഇടിഞ്ഞതിന് പിന്നാലെയാണ് 2022 ഡിസംബറിൽ ലൂയിസ് വിട്ടൺ സിഇഒ ബെർണാഡ് അർനോൾ മസ്കിനെ മറികടന്ന് ഒന്നാം സ്ഥാനം നേടിയത്. ഈ വർഷത്തിന്റെ തുടക്കത്തിൽ ട്വിറ്റർ ഏറ്റെടുത്ത മസ്കിന്റെ ആസ്തി 137 ബില്യൺ യുഎസ് ഡോളറായിരുന്നു. ഇപ്പോൾ 187 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. 2021 സെപ്തംബർ മുതൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്നു ഇലോൺ മസ്‌ക്. അദ്ദേഹത്തിന് മുമ്പ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസാണ് ഈ സ്ഥാനത്തുണ്ടായിരുന്നത്.
അതേസമയം ഇന്ത്യൻ വ്യവസായിയായ ഗൗതം അദാനിയുടെ ഗ്രൂപ്പ് ഓഹരികളിലെ ഇടിവ് തുടരുകയാണെന്നാണ് റിപ്പോർട്ട്. ലോക സമ്പന്നരിൽ രണ്ടാം സ്ഥാനത്തായിരുന്നു അദാനി. എന്നാൽ ഇപ്പോൾ 37.7 ബില്യൺ ഡോളർ ആസ്തിയുമായി സമ്പന്ന സൂചികയിൽ 32-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ദൈനംദിന റാങ്കിംഗാണ് ബ്ലൂംബെർഗ്. ന്യൂയോർക്കിലെ എല്ലാ വ്യാപാര ദിനം കഴിയുമ്പോഴും സമ്പത്തിന്റെ കണക്കുകൾ ബ്ലൂംബെർഗ് അപ്ഡേറ്റ് ചെയ്യും.