ദുബായ്: രണ്ട് ദിവസമായി തുടരുന്ന ഇറാൻ ആക്രമണത്തിൽ യുഎഇയിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി യുഎഇ അധികൃതർ അറിയിച്ചു. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ പൗരൻമാരാണ് വ്യത്യസ്ത സംഭവങ്ങളിൽ മരണപ്പെട്ടത്. മിസൈൽ പ്രതിരോധ സംവിധാനം തകർത്ത ഡ്രോണുകളുടേയും മിസൈലുകളുടേയും അവശിഷ്ടങ്ങൾ തകർന്നു വീണ സംഭവത്തിൽ ആണ് ഇത്രയും പേർക്ക് അപകടം സംഭവിച്ചത്.
സ്വദേശികളായ എമിറാത്തികളെ കൂടാതെ ഈജിപ്ഷ്യൻ, എത്യോപ്യൻ, ഫിലിപ്പിനോ, പാകിസ്ഥാൻ, ഇറാനിയൻ, ഇന്ത്യൻ, ബംഗ്ലാദേശി, ശ്രീലങ്കൻ, അസർബൈജാനി, യെമൻ, ഉഗാണ്ടൻ, എറിട്രിയൻ, ലെബനീസ്, അഫ്ഗാൻ എന്നിവയുൾപ്പെടെ ഒന്നിലധികം രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കുമാണ് പരിക്കേറ്റത്.
ഇറാനിയൻ ആക്രമണങ്ങളുടെ രണ്ടാം ദിവസം, യുഎഇ വ്യോമ പ്രതിരോധ സേന 20 ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിക്കുകയും 8 എണ്ണം കടലിൽ വീഴ്ത്തുകയും 2 ക്രൂയിസ് മിസൈലുകൾ നശിപ്പിക്കുകയും 311 ഡ്രോണുകൾ തടയുകയും ചെയ്തു. അതേസമയം, 21 ഡ്രോണുകൾ സിവിലിയൻ ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.
ഫെബ്രുവരി 28 ശനിയാഴ്ച മുതൽ, ഇറാനിൽ നിന്ന് യുഎഇയിലേക്ക് വിക്ഷേപിച്ച 165 ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തി. ഇതിൽ 152 എണ്ണം നശിപ്പിക്കപ്പെട്ടു, 13 എണ്ണം കടലിൽ വീണു. രണ്ട് ക്രൂയിസ് മിസൈലുകൾ കണ്ടെത്തി നശിപ്പിച്ചു. കൂടാതെ, 541 ഇറാനിയൻ ഡ്രോണുകൾ കണ്ടെത്തി; 506 എണ്ണം തടഞ്ഞു നശിപ്പിക്കുകയും, 35 എണ്ണം യുഎഇയിലെത്തി നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
തടഞ്ഞുനിർത്തപ്പെട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ നിരവധി സിവിലിയൻ സ്വത്തുക്കൾക്ക് നേരിയതോ മിതമായതോ ആയ നാശനഷ്ടങ്ങൾ വരുത്തിയതായി അധികൃതർ അറിയിച്ചു.




