ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ അവസരം മുതലാക്കാൻ പ്രവാസികൾ. ധനവിനിമയ സ്ഥാപനങ്ങളിൽ നിന്ന് നാട്ടിലേക്ക് പണമയയ്ക്കാൻ പ്രവാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യുഎഇയിൽ ഒരു ദിർഹത്തിന് 24.01 രൂപയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്ക്. 28ന് രാത്രി 23.85 രൂപയായിരുന്നു.
നാട്ടിലേക്ക് പണമയയ്ക്കുമ്പോൾ കൂടുതൽ നിരക്ക് കിട്ടുമെന്നത് പ്രവാസികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓണാഘോഷം കൂടുതൽ മികച്ചതാക്കാൻ സഹായിക്കും. ഗൾഫിൽ ശമ്പളം ലഭിക്കുന്ന സമയമായതിനാൽ പണം അയയ്ക്കാനെത്തിയവരുടെ എണ്ണത്തിൽ 25 ശതമാനം വർധനയുണ്ട്. ബോട്ടിം 24.01 രൂപയും ഇത്തിസലാത്തിന്റെ ഇ-മണി ആപ് 23.95 രൂപയുമാണ് നൽകിയത്. രാജ്യാന്തര നിരക്ക് 24 രൂപ കടന്നെങ്കിലും യുഎഇയിലെ ചില എക്സ്ചേഞ്ചുകളിൽ ഇന്നലെ ഒരു ദിർഹത്തിന് 23.91 രൂപയാണ് നൽകിയത്.
വിവിധ ഗൾഫ് രാജ്യങ്ങളിലെ കറൻസികളും രൂപയുമായുള്ള വിനിമയ നിരക്ക്
യുഎഇ ദിർഹം 24.01, ഖത്തർ റിയാൽ 24.22, സൗദി റിയാൽ 23.50, ഒമാൻ റിയാൽ 229.34, ബഹ്റൈൻ ദിനാർ 233.88, കുവൈത്ത് ദിനാർ 288.52.
അമേരിക്ക ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയെത്തുടർന്ന് വിപണിയിൽ രൂപപ്പെട്ട ആശങ്കകളാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. എണ്ണ കമ്പനികളിൽ നിന്ന് ഡോളറിന് ഡിമാൻഡ് കൂടിയതും മൂല്യം ഇടിയാൻ കാരണമായി. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയുടെ മൂല്യം ഇടിയാൻ കാരണമായി. ട്രംപിന്റെ തീരുവ രാജ്യാന്തര വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് കോട്ടംതട്ടുമെന്ന വിലയിരുത്തൽ ശക്തമാണ്. ചൈനീസ് യുവാന് രൂപയ്ക്കുമേൽ കൂടുതൽ കരുത്ത് പ്രാപിച്ചു. യുവാനെതിരെയും രൂപയുടെ മൂല്യം ഇന്ന് 12.33 എന്ന റെക്കോർഡ് താഴ്ചയിലാണുള്ളത്. രൂപയുടെ തകർച്ച മൂലം ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ്, അസംസ്കൃതവസ്തുക്കൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കെല്ലാം കൂടുതൽ വില നൽകേണ്ടി വരും.