ചെന്നൈ: രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകില്ലെന്നും ഉദയനിധി തമിഴ്നാട് മുഖ്യമന്ത്രി ആകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോണിയയുടെയും സ്റ്റാലിന്‍റെയും ആഗ്രഹം മാത്രമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ബിജെപി ബൂത്തുതല സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുനെൽവേലിയിലെത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രസംഗം. രാജ്യസഭയുടെ തലവനായി തമിഴ് മകൻ എത്തുന്നുവെന്ന് പരാമർശിച്ചാണ് അമിത് ഷാ പ്രസംഗം ആരംഭിച്ചത്. എപിജെ അബ്ദുൽകലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപിയാണ്. സിപി രാധാകൃഷ്ണനെ ഉപരാഷ്ട്രപതിയാക്കാൻ മോദിയും നദ്ദയും തയ്യാറായി. തമിഴ്നാട്ടിലെ ജനങ്ങളെയും ഭാഷയേയും സംസ്കാരത്തേയും പ്രധാനമന്ത്രി എപ്പോഴും ബഹുമാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
അറസ്റ്റിലാകുന്ന മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഭേദഗതി ബിൽ പ്രതിപക്ഷപാർട്ടികൾ ഒന്നാകെ എതിർക്കുകയാണ്. സെന്തിൽ ബാലാജിയും പൊൻമുടിയും ഒക്കെ ജയിലിൽ കിടന്ന് ഭരിക്കണമെന്നാണോ പറയുന്നതെന്നും അമിത് ഷാ ചോദിച്ചു.
ഡിഎംകെ നേതാക്കൾ ഇതിനെ കരിനിയമം എന്ന് വിളിക്കുന്നു. സ്റ്റാലിന് അങ്ങനെ പറയാനുള്ള യോഗ്യതയില്ലെന്ന് പറഞ്ഞ അമിത് ഷാ ഡിഎംകെ സർക്കാർ അഴിമതി സർക്കാരാണെന്ന് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. 2026ൽ എഐഎഡിഎംകെ ബിജെപി സഖ്യം സർക്കാരുണ്ടാക്കുമെന്നും അമിത് ഷാ പറഞ്ഞു. ഉപരാഷ്ട്രപതി വിഷയത്തിൽ ഡിഎംകെയെ വിമർശിക്കാതെയാണ് അമിത് ഷാ പ്രസംഗം അവസാനിപ്പിച്ചത്.