വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ കരാറിന്റെ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഇരുരാജ്യങ്ങളും ഒപ്പുവെക്കാനിരിക്കുന്ന 14 ഇന ധാരണാപത്രത്തിന്റെ കരട് രേഖ യുഎസ് ചാനലായ സിഎൻഎൻ (ആണ് പുറത്തുവിട്ടത്. യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകുക എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകൾ. തങ്ങൾ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ കരാറിൽ പറയുന്നുണ്ട്.
ഔദ്യോഗികമായി പുറത്തുവിടാത്ത ഈ രേഖ ഒരു യുഎസ് ഉദ്യോഗസ്ഥനിൽ നിന്നാണ് ലഭിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. ഈ ആഴ്ച ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഈ രേഖ നേരിട്ട് കണ്ട ഒരു നയതന്ത്രജ്ഞനും, ചർച്ചകളിൽ പങ്കാളികളായ മറ്റ് രണ്ട് നയതന്ത്ര വൃത്തങ്ങളും ഇതിലെ വിവരങ്ങൾ ശരിവെച്ചിട്ടുണ്ട്.
കരാർ പ്രകാരം ഇറാനെ തങ്ങളുടെ എണ്ണയും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളും വിൽക്കാൻ യുഎസ് അനുവദിക്കും. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾ പൂർണ്ണമായി പാലിക്കുകയാണെങ്കിൽ, യുഎസും സഖ്യകക്ഷികളും രൂപീകരിക്കുന്ന 300 ബില്യൺ ഡോളറിന്റെ വികസന ഫണ്ട് ഉപയോഗപ്പെടുത്താൻ ഇറാന് സാധിക്കും. എന്നാൽ, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം എന്തുചെയ്യണം എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഈ കരട് രേഖയിലില്ല.
കഴിഞ്ഞ ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവർ ഡിജിറ്റലായി ഒപ്പുവെച്ച കരാറിലെ വിവരങ്ങളാണ് ഈ കരടിലുള്ളത്. വരും ദിവസങ്ങളിൽ പൂർത്തിയാകേണ്ട തിരുത്തലുകൾക്ക് ശേഷം അന്തിമ രേഖയിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം, ഇത് രാഷ്ട്രീയ രേഖ മാത്രമാണെന്നും, ഇറാന്റെ ആണവ പദ്ധതിയുടെ ഭാവിയെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മിൽ രഹസ്യമായി നടത്തിയ മറ്റ് നിർണ്ണായക ചർച്ചകളിലെ തീരുമാനങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനോട് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. എന്നാൽ, പുറത്തുവന്ന കരട് രേഖ കൃത്യമല്ലെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘തസ്‌നിം’ വ്യക്തമാക്കിയത്.
വെള്ളിയാഴ്ച ധാരണാപത്രം ഒപ്പുവെക്കുന്നതോടെ, അന്തിമ കരാറിലെ വ്യവസ്ഥകൾ ചർച്ച ചെയ്ത് തീർപ്പാക്കാൻ ഇരുരാജ്യങ്ങൾക്കും 60 ദിവസത്തെ സമയം ലഭിക്കും.
വ്യവസ്ഥകൾ ഇങ്ങനെ
1. ഈ ധാരണാപത്രം ഒപ്പുവെക്കുന്നതോടെ ലബനൻ ഉൾപ്പെടെ എല്ലാ മുന്നണികളിലും ഉടനടി വെടിനിർത്തൽ നടപ്പാക്കും. ഇരുരാജ്യങ്ങളും ഇനിമുതൽ ശത്രുതാപരമായ നടപടികളോ ഭീഷണികളോ സൈനിക ശക്തിയോ പ്രയോഗിക്കില്ലെന്ന് ഉറപ്പുനൽകുന്നു.
2. ഇരുരാജ്യങ്ങളും പരസ്പരം പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കാനും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനും ബാധ്യസ്ഥരായിരിക്കും.
3. ഇരുപക്ഷവും പരസ്പര സമ്മതത്തോടെ ഈ ധാരണാപത്രത്തിൽ പരമാവധി 60 ദിവസത്തിനകം അന്തിമ കരാറിലെത്തണം. ആവശ്യമാണെങ്കിൽ ഉഭയകക്ഷി ചർച്ചകളിലൂടെ ഈ കാലാവധി നീട്ടാം.
4. ധാരണാപത്രം ഒപ്പിട്ടാലുടൻ യുഎസ് നാവിക ഉപരോധം പിൻവലിക്കും. ഇറാന്റെ കപ്പൽ ഗതാഗതത്തിന് മേലുള്ള തടസ്സങ്ങൾ പരമാവധി 30 ദിവസത്തിനുള്ളിൽ നീക്കി യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മാറ്റും. അന്തിമ കരാർ ഒപ്പിട്ട് 30 ദിവസത്തിനുള്ളിൽ പ്രദേശത്തുനിന്ന് യുഎസ് തങ്ങളുടെ സൈന്യത്തെ പിൻവലിക്കും.
5. പേർഷ്യൻ ഗൾഫിൽ നിന്ന് ഒമാൻ ഉൾക്കടലിലേക്കും തിരിച്ചുമുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതം 30 ദിവസത്തിനകം യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് പുനരാരംഭിക്കാൻ ഇറാൻ അടിയന്തര നടപടികൾ സ്വീകരിക്കും. കടൽപ്പാതയിലെ സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിനും മൈനുകൾ നിർവീര്യമാക്കുന്നതിനും ഇറാൻ മേൽനോട്ടം വഹിക്കും.
6. ഇറാന്റെ സാമ്പത്തിക വികസനത്തിനും പുനർനിർമ്മാണത്തിനുമായി കുറഞ്ഞത് 30,000 കോടി ഡോളർ ധനസഹായം ഉറപ്പാക്കുന്ന സമഗ്രമായ പദ്ധതി യുഎസും അതിന്റെ പ്രാദേശിക പങ്കാളികളും ചേർന്ന് തയ്യാറാക്കും. ഇതിന്റെ നടത്തിപ്പ് ചുമതലകൾ 60 ദിവസത്തിനകം രൂപീകരിക്കും.
7. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി എന്നിവയുടെ പ്രമേയങ്ങളും യുഎസിന്റെ ഏകപക്ഷീയമായ ഉപരോധങ്ങളും ഉൾപ്പെടെ ഇറാൻ നേരിടുന്ന എല്ലാത്തരം ഉപരോധങ്ങളും ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ യുഎസ് പ്രതിബദ്ധമാണ്.
8. തങ്ങൾ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കുന്നു. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച ആണവ സാമഗ്രികളുടെ ഭാവിയെക്കുറിച്ചും മറ്റ് ആണവ ആവശ്യങ്ങളെക്കുറിച്ചും അന്തിമ കരാറിൽ കൃത്യമായ പരിഹാരം കാണും.
9. അന്തിമ കരാർ ഉണ്ടാകുന്നതുവരെ നിലവിലെ അവസ്ഥ ഇരുപക്ഷവും നിലനിർത്തും. ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ വിപുലീകരിക്കില്ല; യുഎസ് ഇറാനുമേൽ പുതിയ ഉപരോധങ്ങൾ ചുമത്തുകയോ മേഖലയിൽ സൈനിക ശക്തി വർദ്ധിപ്പിക്കുകയോ ഇല്ല.
10. ഉപരോധങ്ങൾ പൂർണ്ണമായി നീക്കുന്നതുവരെയുള്ള ഇടക്കാലയളവിൽ ഇറാന്റെ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കും ബാങ്കിംഗ്, ഇൻഷുറൻസ്, ഗതാഗതം എന്നിവയ്ക്കും യുഎസ് ട്രഷറി വകുപ്പ് ഉടനടി ഇളവുകൾ അനുവദിക്കും.
11. അന്തിമ കരാറിലേക്കുള്ള ചർച്ചകളുടെ പുരോഗതി വിലയിരുത്തി, അന്താരാഷ്ട്ര ബാങ്കുകളിൽ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ ഫണ്ടുകളും ആസ്തികളും പൂർണ്ണമായി വിട്ടുകൊടുക്കും. സെൻട്രൽ ബാങ്ക് ഓഫ് ഇറാന്റെ നിർദ്ദേശപ്രകാരം ഈ തുക വികസന ആവശ്യങ്ങൾക്കായി പൂർണ്ണമായും ഉപയോഗിക്കാം.
12. അന്തിമ കരാറിന്റെ വിജയകരമായ നടത്തിപ്പും ഭാവിയിലെ പ്രതിബദ്ധതകളും നിരീക്ഷിക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും പങ്കാളിത്തത്തോടെ ഒരു പ്രത്യേകനിരീക്ഷണ സംവിധാനം സ്ഥാപിക്കും.
13. ഈ ധാരണാപത്രത്തിലെ 4, 5, 10, 11 എന്നീ വകുപ്പുകളുടെ (കപ്പൽ ഗതാഗതം, ഇളവുകൾ, ഫണ്ട് റിലീസ്) നടത്തിപ്പ് ഉറപ്പാക്കിയ ശേഷം, ബാക്കിയുള്ള വകുപ്പുകളിൽ മാത്രമായി ഇരുരാജ്യങ്ങളും അന്തിമ ചർച്ചകളിലേക്ക് കടക്കും.
14. ഇരുരാജ്യങ്ങളും തമ്മിലുണ്ടാകുന്ന അന്തിമ സമാധാന കരാർ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ ബൈൻഡിംഗ് പ്രമേയത്തിലൂടെ നിയമപരമായി അംഗീകരിച്ച് നടപ്പിലാക്കും.


